വിജയരാഘവന്റെ ദീര്‍ഘവീക്ഷണം

ജി വിജയരാഘവന്‍

ശ്രീ ജി വിജയരാഘവന്‍ ടെക്നോപാര്‍ക്ക് മുന് സി ഇ ഒ യും മാനേജ്മെന്റ് വിദഗ്ധനുമാണ്. വികസന പരിപാടികള്‍ ഭാവിയിലേക്ക് മുന്‍കൂട്ടി കണ്ടുകൊണ്ടാവണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ശരിയാണ്. PWD റോഡ് പണിഞ്ഞ് കഴിഞ്ഞ ഉടന്‍ തന്നെ ടെലഫോണ്‍സ്‌കാര് വന്ന് അത് കുത്തിപ്പോളിക്കുന്നു, അത് ശരിയായ ഉടന്‍ തന്നെ വാട്ടര്‍ അതോറിറ്റിക്കാര്‍ വന്ന് കുഴിക്കുന്നു. ഡാം പണിഞ്ഞ് ജലസേചന കനാലുകള്‍ പണിതീര്‍ത്ത് കഴിയുമ്പോഴേക്കും കൃഷി ഇല്ലാതാകുന്നു. കനാല്‍ വെള്ളപ്പോക്കസമയത്ത് മലനാട്ടിലെ വെള്ളം തീരപ്രദേശത്തെത്തിക്കുകയും വേനല്‍കാലത്ത് തുള്ളി വെള്ളം പോലുമില്ലാത്തതിനാല്‍ കോണ്‍ക്രീറ്റ് കാരണം ചൂട് വര്‍ദ്ധിപ്പിക്കുന്നതും തുടങ്ങി അനേകം വേദനാജനകമായ കാഴ്ചകള്‍. അതുകൊണ്ട് ശ്രീ ജി വിജയരാഘവന്‍ പറയുന്നത് ശരിയാണ്, നാം ഭാവിയിലേക്ക് മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെയാവണം പദ്ധതികള്‍ വിഭാവന ചെയ്യാന്‍.

അദ്ദേഹം ഇപ്പോള്‍ ഇത് പറയാന്‍ ഒരു കാരണമുണ്ട്. കേരളത്തിന് നെടുകെ ഒരു നാലുവരി പാത വരികയാണ്. വാഹനങ്ങള്‍ ദിനം പ്രതി കൂടി വരുന്നു. 5 വര്‍ഷം കൊണ്ട് കേരളത്തിലെ വാഹനങ്ങളുടെ എണ്ണം ഇരട്ടിക്കുന്നു. അങ്ങനെയുള്ള അവസരത്തില്‍ റോഡ് പണിയുമ്പോള്‍ അടുത്ത 25 വര്‍ഷത്തേക്ക് വരെയുള്ള ഗതാഗതത്തെ താങ്ങാന്‍ കഴിയുന്ന രീതിയില്‍ വേണം എന്നതാണ് അദ്ദേഹം പറയുന്നത്. അതോടൊപ്പം ചില വികസന വിരോധികള്‍ പറയുന്നത് കേട്ട് റോഡ് നഷ്ടപ്പെടുത്തിയാല്‍ അത് ഭാവി തലമുറയോട് ചെയ്യുന്ന മഹാ ദ്രോഹമായിരിക്കുമെന്ന് അദ്ദേഹവും മറ്റ് നേതാക്കളും മുന്നറീപ്പ് നല്‍കുന്നു.

ഭാവി തലമുറ എന്നു പറഞ്ഞതിനാലും അടുത്ത 25 വര്‍ഷത്തേക്ക് എന്ന് പറഞ്ഞതിനാലും ചില സംശയങ്ങള്‍ തോന്നുന്നു.

25 വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിന്റെ കാലാവസ്ഥ എങ്ങനെ ആയിരിക്കും? മഴപെയ്യുമോ? കടല്‍ നിരപ്പ് എത്ര ഉയരും? ആഹാരവും ശുദ്ധജലവും എല്ലാവര്‍ക്കും കിട്ടുമോ? കാലാവസ്ഥാ മാറ്റത്തിന്റെ തീവൃത കുറക്കാന്‍ ഈ റോഡും ഗതാഗതവും സഹായിക്കുമോ? 5 വര്‍ഷം കൊണ്ട് ഇരട്ടിക്കുന്ന വാഹനങ്ങള്‍ എണ്ണവിലയേ എങ്ങനെ ബാധിക്കും? ഈ വാഹനങ്ങള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് എത്ര കൂട്ടും? അങ്ങനെ അനേകം ചോദ്യങ്ങള്‍. ഭാവി എന്ന് പറയുമ്പോള്‍ ഇവയും പ്രധാന ചോദ്യങ്ങളല്ലേ.

നമുക്ക് വേറെ രണ്ട് കാര്യങ്ങള്‍ നോക്കാം.

പണ്ട് ആളുകള്‍ ശീതീകരണിപ്രവര്‍ത്തിപ്പിക്കാന്‍ അമോണിയ പോലുള്ള വിഷവാതകങ്ങളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഫ്രിയോണ്‍ എന്ന് പേരുള്ള CFC കണ്ടുപിടിച്ചു. ഇത് വിഷമല്ല. 1930 ല്‍ ഇത് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ വിഷമല്ലെന്ന് തെളിയിക്കാന്‍ ഫ്രിയോണ്‍ ശ്വാസകോശത്തിലേക്ക് വലിച്ചെടുത്തിട്ട് കത്തുന്ന മെഴുകുതിരി ഊതിക്കെടുത്തി കാണിച്ചുകൊടുക്കുകയുണ്ടായി. അമോണിയയേക്കാളും നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്യുന്നു. എല്ലാവരും സന്തോഷത്തോടെ ഫ്രിയോണ്‍ ഉപയോഗിച്ചുതുടങ്ങി. കാലം കളിഞ്ഞപ്പോള്‍ അന്തരീക്ഷ നിരീക്ഷണ ശാസ്ത്രജ്ഞര്‍ അന്തരീക്ഷത്തിലെ ഓസോണ്‍ പാളി നേര്‍ത്ത് വരുന്നതായും വിള്ളല്‍ ഉണ്ടായതായും റിപ്പോര്‍ട്ട് ചെയ്തു. അതുമൂലം സൂര്യമില്‍ നിന്നുള്ള മാരക വികിരണങ്ങള്‍ ഭൂമിയില്‍ പതിക്കുകയും ജീവജാലങ്ങളെ നശിപ്പിക്കുകയും ചെയ്യും. കുറ്റവാളി ഫ്രിയോണ്‍ ആണെന്ന് വേഗം കണ്ടെത്തി. അന്താരാഷ്ട്ര സമിതികള്‍ പ്രശ്നം ഗൗരവകരമായി എടുത്തു. 1996 ഓടുകൂടി ഫ്രിയോണ്‍ ഉപയോഗം പൂര്‍ണ്ണമായി ഇല്ലാതാക്കി.

Svante Arrhenius

വേറൊരു പ്രശ്നം കൂടി നോക്കാം. ഹരിതഗൃഹപ്രഭാവം. 1824 ല്‍ Joseph Fourier എന്ന ശാസ്ത്രജ്ഞനാണ് ഈ സിദ്ധാന്തം ആവിഷ്കരിച്ചത്. അതിന് ശേഷം 1896 ല്‍ Svante Arrhenius എന്ന ശാസ്ത്രജ്ഞന്‍ ഇത് കൃത്യമായി തെളിവുകളോടുകൂടി കണക്കാക്കി. Arvid Högbom എന്ന ശാസ്ത്രജ്ഞന്‍ അകാലത്തെ വ്യവസായശാലകളില്‍ നിന്ന് പുറത്തുവരുന്ന CO2 പ്രകൃതി ദത്തമായ geochemical പ്രവര്‍ത്തനം വഴി പുറത്തുവരുന്ന CO2 ന് തുല്യമാണെന്ന് കണ്ടെത്തി. വ്യവസായവത്കരണത്തിന് മുമ്പുള്ള കാലത്ത് കാര്‍ബണ്‍ ഡൈ ഓക്സൈഡെന്ന ഹരിതഗൃഹ വാതകത്തിന്റെ അളവ് അന്തരീക്ഷത്തില്‍ ഏകദേശം 280 parts per million (ppm) ആയിരുന്നു. അദ്ദേഹത്തിന്റെ കണക്കനുസരിച്ച് ഇത് ഇരട്ടിയായാല്‍ ഭൂമിയുടെ താപനില 5 – 6 °C കൂടും. 1906 ല്‍ അദ്ദേഹം ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. (ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള IPCC യുടെ കണക്ക് 2 – 4.5 °C ആണ്). 3000 വര്‍ഷങ്ങളെങ്കിലും കഴിഞ്ഞെങ്കിലേ ഇത് സംഭവിക്കുകയുള്ളു എന്നാണ് Arrhenius കരുതിയത്. എന്നാല്‍ എണ്ണയും കല്‍ക്കരിയും കത്തിച്ച് മനുഷ്യന്‍ ഉടന്‍ തന്നെ ഇത് നേടിയെടുക്കും.

ഹരിതഗൃഹപ്രഭാവം കൊണ്ടുള്ള കുഴപ്പമെന്താണ്? അത് ആഗോള താപനത്തിന് കാരണമാകും. ആഗോള താപനമോ കാലാവസ്ഥാ മാറ്റത്തിനും. കാലാവസ്ഥ മാറിയാല്‍ ? ഭീകര കാലാവസ്ഥയാകും. മരുഭൂമിയില്‍ വെള്ളപ്പൊക്കം, ഭീകര വരള്‍ച്ച, കൊടുംകാറ്റ്, കൃഷിനാശം, ജീവികളുടേയും മത്സ്യങ്ങളുടേയും വംശനാശം, കീടങ്ങളുടെ ആക്രമണം, പുതിയതരം രോഗങ്ങള്‍ തുടങ്ങി അനേകം പ്രശ്നങ്ങള്‍. കാലാവസ്ഥാ മാറ്റമുണ്ടാതിരിക്കണമെങ്കില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 350 ppm ന് താഴെ നിലനിര്‍ത്തിയേ മതിയാവൂ. എന്നാല്‍ 2006 ലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 382 ppm. ആയിരുന്നു. പ്രതിവര്‍ഷം 1.9 ppm എന്ന തോതില്‍ അത് കൂടിക്കോണ്ടിരിക്കുന്നു.

ഇതില്‍ ആദ്യത്തേത് ആര്‍ക്കും അറിയാത്ത ഒരു പ്രശ്നമായിരുന്നു. ഉപരിതലത്തില്‍ നിന്നും ഉയര്‍ന്ന അന്തരീക്ഷത്തില്‍ ഫ്രിയോണ്‍ എത്താന്‍ അകദേശം 15 വഷങ്ങള്‍ വേണം. അതിന് ശേഷമാണ് അതിന്റെ അദൃശ്യ ദ്രോഹം തുടങ്ങുക. എന്നാല്‍ പ്രശ്നങ്ങള്‍ കണ്ടതോടെ പ്രതിവിധികള്‍ വേഗം എടുക്കാന്‍ കഴിഞ്ഞു. എന്നാല്‍ രണ്ടാമത്തെ പ്ര‍ശ്നം നമുക്ക് അകദേശം 200 വര്‍ഷങ്ങള്‍ക്ക് മുമ്പേ അറിയാം. എന്നിട്ടും വര്‍ഷംതോറും climate summit നടത്തി പിരിയുകയല്ലാതെ നമുക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല. എന്തുകൊണ്ട്?

അവിടെയാണ് ശ്രീ ജി വിജയരാഘവനേ പോലുള്ളവരുടെ ദീര്‍ഘവീക്ഷണം ചോദ്യം ചെയ്യപ്പെടുന്നത്.

ഫ്രിയോണ്‍ ഉത്പാദിപ്പിച്ചിരുന്നത് ശീതീകരണികള്‍ നിര്‍മ്മിക്കുന്ന കമ്പനികളായിരുന്നു. അവര്‍ മൊത്തം സമ്പദ് വ്യവസ്ഥയുടെ ചെറിയൊരു പങ്കുമാത്രമായിരുന്നു. അതുകൊണ്ട് മൊത്തമാളുകളും അവര്‍ക്കെതിരെ തിരിഞ്ഞ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ രണ്ടാമത്തെ പ്രശ്നം അങ്ങനെയരല്ല. മൊത്തം സമ്പദ് വ്യവസ്ഥയും അടിസ്ഥമാക്കിയിട്ടുള്ളത് കാര്‍ബണിലാണ്. എണ്ണ, കല്‍കരി. അതുകൊണ്ട് കാര്‍ബണ്‍ സമ്പദ് വ്യവസ്ഥയെ എങ്ങനെയും തള്ളി മുന്നോട്ടു കൊണ്ടുപോകുക എന്നത് അധികാരികളുടെ ലക്ഷ്യമാണ്.

ഈ റോഡുപണിയും, വീടുകളുടേയും സ്ഥാപനങ്ങളുടേയും പുനര്‍ നിര്‍മ്മിതിയും, റോഡിലൂടുള്ള തീവൃ ഗതാഗതവും ഒക്കെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് എവിടെ എത്തിക്കും. അതിനേക്കുറിച്ച് ഒന്നും പറയാതെ ഭാവിതലമുറ എന്ന് പറയുന്നത് വാചാടോപമാണ്. ഭാവിതലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഗതാഗതമായിരിക്കില്ല. മറിച്ച് കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാമെന്നതും എങ്ങനെ ആഹാരവും കുടിവെള്ളവും കിട്ടുമെന്നുള്ളതാണ്. ഇപ്പോള്‍ തന്നെ ബ്രിട്ടണില്‍ നടത്തിയ ഒരു സര്‍‌വ്വേയില്‍ അവിടുത്തെ സ്കൂള്‍ കുട്ടികള്‍ കാലാവസ്ഥാ മാറ്റത്തേക്കുറിച്ചും ഭാവിയേകുറിച്ചും വ്യാകുലരാണെന്ന് കണ്ടെത്തി. നമ്മുടെ നട്ടിലും ഇപ്പോള്‍ ജനിക്കുന്ന സാധാരണക്കാരുടെ കുട്ടികള്‍ വേനല്‍കാലത്തെ അത്യുഷ്ണം സഹിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. ചൂടുകൊണ്ടാണ് അവര്‍ കരയുന്നതെന്ന് പോലും പറയാനറിയാതെ വിഷമിക്കുകയാണവര്‍. അത് അവരുടെ ഭാവിയിലെ സ്വഭാവത്തെ ബാധിക്കില്ലേ?

ശ്രീ ജി വിജയരാഘവന്‍ ദീര്‍ഘവീക്ഷണമുള്ളവനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തില്‍ അദ്ദേഹവും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഇന്‍ഡ്യയിലേയും ലോകത്തേയും (റോഡിന് വേണ്ട ഉത്പന്നങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ഇറക്കുമതിചെയ്യുന്നതാണല്ലോ.)സമ്പന്നരും മാത്രമേയുള്ളു. അവരേ സംബന്ധിച്ചടത്തോളം ഈ BOT റോഡ് എന്ന ആശയം കേരള ജനതക്ക് വില്‍ക്കാന്‍ കഴിഞ്ഞാല്‍ അതുവഴി അവര്‍ കൂടുതല്‍ സമ്പന്നരാകുകയും അതുവഴി അവരുടെ ഭാവിതലമുറക്ക് വിഷമങ്ങളില്ലാതെ കാലാവസ്ഥാമാറ്റത്തെ അതിജീവിക്കാനും കഴിയും. അതുതന്നെയാണ് മറ്റ് അധികാരികളും ലക്ഷ്യം വെക്കുന്നത്.
____
എഴുതിയത്: ജഗദീശ്.എസ്സ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

3 thoughts on “വിജയരാഘവന്റെ ദീര്‍ഘവീക്ഷണം

  1. പൊതുഗതാകത സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതിന് പകരം , കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് പലരും രാജ വീഥികള്‍ക്ക് വേണ്ടീ മുറവിളി കൂട്ടുന്നത്. ജനക്ഷേമമല്ല മറിച്ച് കീശ ക്ഷേമമാണ് ഇതിന് പിന്നിലെ രാഷ്ട്രീയം.

ഒരു അഭിപ്രായം ഇടൂ